തിരുവനന്തപുരം : സർക്കാരിന് തിരിച്ചടിയായി ഒട്ടും വഴങ്ങാത്ത കേരള വിസിക്കെതിരെ നിർത്തിവെച്ച പ്രതിഷേധം വീണ്ടും തുടങ്ങാനാണ് എസ്എഫ്ഐയുടേയും ഇടത് സിന്റിക്കേറ്റ് അംഗങ്ങളുടേയും നീക്കം. ആർഎസ്എസിന്റെ ജ്ഞാനസഭയിൽ പങ്കെടുക്കുന്ന കേരള വിസിക്കെതിരെ സർവ്വകലാശാലയിൽ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കും.
രാജ്ഭവനിൽ ഗവർണ്ണറെ നേരിട്ട് കണ്ടുള്ള മുഖ്യമന്ത്രിയുടെ അനുനയം. കേരള വിസിയെ വീട്ടിലേക്ക് ക്ഷണിച്ചുള്ള ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സമവായനീക്കം. പക്ഷെ എല്ലാം പൊളിഞ്ഞു. സർക്കാറിൻറെ ആവശ്യങ്ങൾ ഒന്നും ചാൻസിലറും കേരള വിസിയും പരിഗണിക്കുന്നില്ല. കെടിയു -ഡിജിറ്റൽ താൽക്കാലിക വിസി നിയമനത്തിലെ ഗവർണ്ണർക്ക് തിരിച്ചടിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. ഗവർണ്ണറുടെ നിയമനം റദ്ദാക്കിയതിന് പകരമായി സർക്കാർ പട്ടിക നൽകിയിട്ട് ദിവസങ്ങളായി. അത് തൊടാതെ ചാൻസലർ സുപ്രീം കോടതിയെ സമീപിച്ചതോടെ സമവായം പാളി.


വിസി കേരളയിൽ ഒരിഞ്ചും വിട്ടുവീഴ്ചക്കില്ല. രജിസ്ടാർ കെഎസ് അനിൽകുമാറിനെ പരിഗണിക്കാതെ മിനി കാപ്പനെ അംഗീകരിച്ചാണ് വിസിയുടെ നടപടികൾ. മാത്രമല്ല സംസ്കൃത സർവ്വകലാശാല സിണ്ടിക്കേറ്റിലേക്ക് ചാൻസ്ലർ കഴിഞ്ഞ ദിവസം നിയമിച്ച നാലുപേരും ബിജെപി ബന്ധമുള്ളവരാണ്. തീർന്നില്ല ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നയിക്കുന്ന കൊച്ചിയിലെ ജ്ഞാനസഭയിൽ കേരള വിസി അടക്കം നാലു വിസിമാർ പങ്കെടുക്കുകയാണ്. വ്യക്തിപരമായി വിസിമാർക്ക് പങ്കെടുക്കാമെന്ന് ആർ ബിന്ദുവിൻറെ നിലപാട് തള്ളി വിസിമാർ പോകരുതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കേരളയിൽ വിസിക്കെതിരെ എസ്എഫ്ഐ വീണ്ടും പ്രതിഷേധിക്കും. സിണ്ടിക്കേറ്റ് വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെതിരെ ഇടത് സിണ്ടിക്കേറ്റ് അംഗങ്ങൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
recommended by
SFI to protest at university today against Kerala VC attending RSS's Jnanasabha